
ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകൻ വിനയൻ പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. ഇതിലും ശക്തമായ സിനിമയുമായി വീണ്ടുമെത്തുവാൻ ഏവരുടെയും സ്നേഹം എന്നും ഉണ്ടാകണമെന്നും പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയുമാണ് ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ താരങ്ങൾക്ക് നൽകിയ ആകെ ശമ്പളവും വെളിപ്പെടുത്തി. വിനയന്റെ വാക്കുകൾ ഇങ്ങനെ.

‘ഇന്നലെയും എറണാകുളം ലുലു മാൾ ഉൾപ്പടെ കേരളത്തിലെ നിരവധി തിയറ്ററുകളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഷോകൾ ഹൗസ്ഫുൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടൻ സിജു വിത്സൺ തകർത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വീകരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി. ഇപ്പോൾ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്,’
‘ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമ്മിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തിയറ്ററുകളിൽ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദർശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്നു. ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജൻ ചെറുപ്പക്കാരുണ്ടങ്കിൽ അവരോടു പറയട്ടെ, നിങ്ങൾ ഈയിടെ ആവേശത്തോടെ കയ്യടിച്ചു സ്വീകരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്‌ഷൻ രംഗങ്ങളുടെ പെർഫക്‌ഷനും പത്തൊമ്പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും നിങ്ങൾ കാണണം..’
Also Read: അവൾ തിരഞ്ഞെടുത്ത ജീവിതമാണ്, ഗോസിപ്പുകൾ ഒന്നും എന്നെ ബാധിക്കുന്നില്ല; അനന്യയുടെ അമ്മ

‘നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബജറ്റിന്റെ അടുത്തു പോലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്. മുപ്പതും മുപ്പത്തിയഞ്ചു കോടിയും പ്രധാന ആർട്ടിസ്റ്റുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചർച്ച ചെയ്യപ്പെടുമ്പോൾ അതു പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റിനും മേക്കിങിനും കിട്ടിയ അംഗീകാരമായി ഞാൻ കാണുന്നു.’
‘എന്നോടൊപ്പം സഹകരിച്ച മുഴുവൻ ക്രൂവിനും വിശിഷ്യ നിർമാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ..ഇതിലും ശക്തവും ടെക്നിക്കൽ പെർഫക്‌ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാൻ നിങ്ങളുടെ പ്രാർഥനയുംസ്നേഹവും ഉണ്ടാകണം. പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും മീഡിയകൾക്കും ഒരിക്കൽ കൂടി നന്ദി,’ വിനയൻ കുറിച്ചു.

25 കോടി രൂപ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം ആദ്യ ആഴ്ച തന്നെ 23 കോടിയോളം സ്വന്തമാക്കിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സിജു വിത്സനെ കൂടാതെ, കയാദു ലോഹർ, പൂനം ബജ്‌വ, ദീപ്‌തി സതി, മാധുരി, വിഷ്ണു വിനയ്, സെന്തിൽ കൃഷ്ണ, ചെമ്പൻ വിനോദ്, സുദേവ് നായർ, അനൂപ് മേനോൻ, ടിനി ടോം, സുധീർ കരമന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.